500 വർഷത്തിനിടെ ആദ്യമായി: ബ്രിട്ടീഷ് രാജാവ് മാർപ്പാപ്പയോടൊപ്പം പൊതു പ്രാർത്ഥനയിൽ.

വത്തിക്കാൻ സിറ്റി ∙ ചരിത്രം കുറിച്ച് ബ്രിട്ടീഷ് രാജാവ്. അടുത്ത വ്യാഴാഴ്ച വത്തിക്കാനിൽ, ബ്രിട്ടീഷ് രാജാവും രാജ്ഞിയും പോപ്പ് ലിയോ XIV-നെയും സന്ദർശിക്കും. ശ്രദ്ധേയമാകുന്നത്, റിഫോർമേഷൻ ശേഷം ആദ്യമായി ഒരു ബ്രിട്ടീഷ് രാജാവ് മാർപ്പാപ്പയോടൊപ്പം പൊതുജനങ്ങൾക്കായി നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കുകയാണെന്നതാണ്.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായ രാജാവും, കത്തോലിക്കാ സഭയുടെ മേധാവിയായ മാർപ്പാപ്പയും ക്രൈസ്തവ ഐക്യത്തിനായുള്ള പ്രത്യേക ശുശ്രൂഷയിൽ ഒന്നിക്കുകയാണ്. വത്തിക്കാനിലെ പ്രശസ്തമായ സിസ്റ്റിൻ ചാപ്പലിൽ വെച്ചായിരിക്കും ചടങ്ങ്.

സന്ദർശനത്തിനിടെ രാജാവിന് “റോയൽ കോൺഫ്രാറ്റർ” എന്ന പ്രതിഷ്ഠിത പദവിയും വത്തിക്കാൻ നൽകും. പ്രകൃതിരക്ഷയും സുസ്ഥിരതയും ഉൾപ്പെടെ ഗ്ലോബൽ വിഷയങ്ങളിലേക്കും ചർച്ച.

2025-ലെ കത്തോലിക്കാ ജൂബിലി വർഷത്തോടനുബന്ധിച്ചാണ് ഈ സന്ദർശനം. Pilgrims of Hope എന്നാണ് ഈ വർഷത്തെ തീമായി വത്തിക്കാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള പ്രതിസന്ധികൾക്കും സംഘർഷങ്ങൾക്കും നടുവിൽ ബ്രിട്ടനും വത്തിക്കാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട നീക്കമായി വിദേശകാര്യ മന്ത്രാലയം സന്ദർശനത്തെ വിലയിരുത്തുന്നു.

1961-ൽ റാണി എലിസബത്ത് ആണ് റിഫോർമേഷനു ശേഷം വത്തിക്കാനിൽ ചുവടുവെച്ച ആദ്യ ബ്രിട്ടീഷ് ഭരണാധികാരി. കഴിഞ്ഞ ഏപ്രിലിൽ തന്നെ, റോമിൽ മുൻ മാർപ്പാപ്പ ഫ്രാൻസിസിനോടൊപ്പം രാജാവ് സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു.