പടിഞ്ഞാറൻ സുഡാനിൽ മണ്ണിടിച്ചിൽ: ആയിരത്തിലധികം മരണം; ഒരു ഗ്രാമം പൂർണമായും നശിച്ചു.

ന്യൂഡെൽഹി: പടിഞ്ഞാറൻ സുഡാനിലെ ഡാർഫൂർ മേഖലയിലെ മാറാ പർവതനിരകളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി സുഡാൻ ലിബറേഷൻ മൂവ്മെന്റ്-ആർമി (SLM-A) അറിയിച്ചു. റിപ്പോർട്ട് പ്രകാരം, ദാരുണമായ പ്രകൃതിദുരന്തത്തിൽ ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിലായി നശിച്ചതായി അറിയപ്പെടുന്നു.

പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായ കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. ഞായറാഴ്ചയാണ് ദുരന്തം പർവതപ്രദേശത്ത് അതിതീവ്രതയോടെ അതിശക്തമായി ഉണ്ടായത്. സംഭവത്തെക്കുറിച്ച് പ്രസ്താവന പുറത്തിറക്കിയ സുഡാൻ ലിബറേഷൻ മൂവ്മെന്റ്, ദുരന്തം പൂര്‍ണമാവുന്നതിന് ഒരു ഗ്രാമം മുഴുവനായും തകർന്ന് പോയതായി വ്യക്തമാക്കി.

മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ഗ്രാമത്തിലെ ഒരാൾ ഒഴികെ എല്ലാ പുരുഷന്മാരും സ്ത്രീകളും കുട്ടികളും മരിച്ചെന്നതാണ് പ്രാഥമിക വിവരം. ഈ വിവരം, സംഭവ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പ്രാദേശിക സംഘടനയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് തിരിച്ചറിയുന്നതിനും അടക്കം ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര സഹായം ലഭ്യമാക്കണമെന്ന്, സംഘടന ഐക്യരാഷ്ട്രസഭയെയും മറ്റ് ആഗോള ഏജൻസികളെയും ആവശ്യപ്പെട്ടു.

ഇരുവർഷത്തോളം നീണ്ടുനിൽക്കുന്ന ആഭ്യന്തരയുദ്ധം മൂലം വടക്കൻ ഡാർഫറിൽ മാനുഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ ദുരന്തം ഉണ്ടായത്. സൈനികരും അർദ്ധസൈനികരായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെടാൻ പലരും മാറാ പർവതനിരകളിൽ അഭയം തേടുകയായിരുന്നു. എന്നാൽ, അതിജീവനത്തിനാവശ്യമായ മരുന്നുകളും ഭക്ഷണവും അവിടെ ലഭ്യമായിരുന്നില്ല.