ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് പ്രഖ്യാപിക്കേണ്ട ആവശ്യ മില്ല: ആർ‌എസ്‌എസ് സര്‍സംഘചാലക് മോഹൻ ഭഗവത്.

ഗുവാഹത്തി ∙ “ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ഈ നാട് തന്നെ അതിന്റെ നാഗരിക ധാർമികതയിലൂടെ അത് തെളിയിക്കുന്നു” — ആർ‌എസ്‌എസ് സര്‍സംഘചാലക് മോഹൻ ഭഗവത് പറഞ്ഞു.
ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ആരും ഹിന്ദുവാണെന്ന് അദ്ദേഹം വ്യക്തമാക്കി. “‘ഹിന്ദു’ എന്നത് ഒരു മതപരമായ പദം മാത്രമല്ല; ആയിരങ്ങളായ വർഷങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിൽ പതിഞ്ഞ ഒരു നാഗരിക സ്വത്വമാണ്” — ഗുവാഹത്തിയിലെ പരിപാടിയിൽ ഭഗവത് പറഞ്ഞു.

ഭാരതവും ഹിന്ദുവും പര്യായപദങ്ങളാണെന്നും രാജ്യം ഹിന്ദുരാഷ്ട്രമെന്നോണം ജീവിക്കുന്നതുകൊണ്ട് പ്രത്യേകമായ ഔദ്യോഗിക പ്രഖ്യാപനം വേണ്ടെന്നുമാണ് ഭഗവത് നിരീക്ഷിച്ചത്. ആർ‌എസ്‌എസ് ആരെയും എതിർക്കാനോ ഉപദ്രവിക്കാനോ വേണ്ടി രൂപീകരിച്ച സംഘടനയല്ലെന്നും സ്വഭാവരൂപീകരണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും ഇന്ത്യയെ ആഗോള തലത്തിൽ മുന്നിലെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “വൈവിധ്യത്തിൽ ഏകത്വം കണ്ടെത്താനുള്ള രീതിശാസ്ത്രത്തിന്‍റെ പേരാണ് ആർ‌എസ്‌എസ്” — ഭഗവത് കൂട്ടിച്ചേർത്തു.

രാജ്യത്തെ ജനസംഖ്യാ സന്തുലിതാവസ്ഥ, പ്രത്യേകിച്ച്‌ നിയമവിരുദ്ധ നുഴഞ്ഞുകയറ്റം തടയുന്നതിനും ഹിന്ദുക്കളുടെ മൂന്ന് മക്കളുടെ മാനദണ്ഡം ഉൾപ്പെട്ട നയത്തിന്റെ ആവശ്യകതയെയും അദ്ദേഹം ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തിൽനിന്ന് ഉണ്ടാകുന്ന ഭിന്നതയും സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്വമായ ഉപയോഗവും സംബന്ധിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യനിർമാണത്തിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും നിസ്വാർത്ഥമായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഭഗവത് ആഹ്വാനം ചെയ്തു. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ഭഗവത് തിങ്കളാഴ്ച ഗുവാഹത്തിയിലെത്തിയത്. ബുധനാഴ്ച യുവജനങ്ങളെ അഭിസംബോധന ചെയ്യും. നവംബർ 20-ന് മണിപ്പൂരിലേക്ക് പോകും.